മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ;നാല് പേരുടെ നില അതീവഗുരുതരം, സ്ഫോടക വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 10 പേരിൽ നാല് പേരുടെ നില അതീവഗുരുതരം .കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനത്തിൽ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് ആരംഭിക്കും.അപകടം നടന്ന വെടിക്കെട്ടുപുരയിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന പരിശോധനയിലാണ് ഫോറൻസിക് സംഘം. പരമാവധി സാമ്പിളുകൾ ശേഖരിച്ചു വരികയാണെന്നും സംഘം അറിയിച്ചു. വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ശേഷം വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവർ നായകളെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കും.അതേസമയം, വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളായി നടത്താൻ ധാരണയായി. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങൾക്ക് മുൻപ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാൽ പൂർത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.വെള്ളിയാഴ്ച വരെ ദുഃഖാചരണവും അതിനുശേഷം പൂരം നടത്തണമെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ചൊവ്വാഴ്ചയാണ് സ്ഫോടനം ഉണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു. 14 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്.