രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് ദി കേരള സ്റ്റോറി 2 എന്ന ചിത്രത്തില്‍ പറയുന്നത് ;സംവിധായകന്‍ കാമാഖ്യ നാരായൺസിംഗ്

By :  Devina Das
Update: 2026-02-19 11:24 GMT

വര്‍ഗീയത  നിറഞ്ഞ രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ 'ദി കേരള സ്റ്റോറി 2' (The Kerala Story 2: Goes Beyond) റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിലെ വിദ്വേഷ പരാമർശങ്ങളെച്ചൊല്ലിയുള്ള വാക്പോര് മുറുകുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന വിമർശനത്തിന് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്."പത്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും മനസിലാക്കിയ വിവരങ്ങളാണ് സിനിമയിൽ വിശദീകരിക്കുന്നത്"." സിനിമയെ വിവാദമാക്കുകയല്ല സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു. ട്രെയ്‍ലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്.

ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമാണെന്നും സംവിധായകന്‍റെ പ്രതികരണം.ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു . കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട ''ദി കേരള സ്റ്റോറി'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണണം. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍ എന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി .

Similar News