എന്റെ കുടുംബവും കരിയറും രണ്ടും രണ്ടാണ്;ശോഭിത ധൂലിപാല
'കുറുപ്പ്' എന്ന സിനിമയിലൂടെ മലയാളികൾക്കും പരിചിതയായ നടിയാണ് ശോഭിത ധൂലിപാല. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ ശോഭിതക്കെതിരെ വൻ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ചെറിയൊരിടവേളയും ശോഭിത എടുത്തിരുന്നു.
'ചീകാടിലോ' എന്ന ചിത്രത്തിലൂടെയാണ് ശോഭിത അഭിനയ രംഗത്തേക്ക് ഇപ്പോൾ മടങ്ങിയെത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിവാഹശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി. തെലുങ്ക് ഇൻഡസ്ട്രിയില്‍ വലിയ പാരമ്പര്യമുള്ള അക്കിനേനി കുടുംബത്തിന്റെ മരുമകളായി എത്തിയതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചായിരുന്നു നടിയോടുള്ള ചോദ്യം. കുടുംബത്തിന്റെ പാരമ്പര്യം ജോലിയിലെ തന്റെ സ്വാതന്ത്ര്യത്തെ ബാധിച്ചിട്ടില്ല എന്ന് നടി പറയുന്നു.
"എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായതേയുള്ളൂ. എന്റെ കരിയറും ജോലിയും എല്ലാം എന്റെ സ്വതന്ത്രയാത്രയില്‍ നിന്നും ഉണ്ടായതാണ്. അതെ ഞാന്‍ വിവാഹിതയാണ്, വലിയൊരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിന്റെ ഭാഗമാണ്. എന്നാല്‍ എന്റെ ജോലി അതില്‍ നിന്നും തീര്‍ത്തും വേറിട്ടതാണ്. അവരെ ഞാന്‍ കാണുന്നത് എന്റെ കുടുംബമായിട്ടാണ്, ഒരു ഇൻഡസ്ട്രി ആയിട്ടല്ല.
അവരെ എല്ലാം ഞാന്‍ വീട്ടില്‍ വച്ചു കാണുമ്പോള്‍ അവരെല്ലാം എന്റെ കുടുംബാംഗമാണ്. ചിലപ്പോള്‍ ഭാവിയില്‍ ഇതിലും നല്ല രീതിയില്‍ ഞാന്‍ ഇതിനെ മനസ്സിലാക്കുമായിരിക്കാം. പക്ഷേ നിലവില്‍ ഇപ്പോള്‍ എന്റെ കുടുംബവും കരിയറും രണ്ടും രണ്ടാണ്."- ശോഭിത ധൂലിപാല പറഞ്ഞു.
"ധാരാളം ഓഡിഷനുകളിലൂടെയാണ് എന്റെ യാത്ര തുടങ്ങിയത്. ഞാൻ അൽപ്പം കൗണ്ടർ കൾച്ചർ സ്വഭാവമുള്ള പ്രൊജക്റ്റുകളുടെ ഭാഗമായിരുന്നു. അങ്ങനെയുള്ള ഒരു കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ, നിങ്ങൾക്ക് പിന്തുണ ആവശ്യമുണ്ടോ എന്നെനിക്കറിയില്ല, കുറഞ്ഞപക്ഷം എനിക്കുവേണ്ടി എനിക്ക് സംസാരിക്കാനാവും.
എന്റെ സ്വന്തം കഴിവിൽ ഞാൻ വിശ്വസിക്കുന്നു, കാരണം എന്റെ തിരഞ്ഞെടുപ്പുകൾ കൗണ്ടർ കൾച്ചർ സ്വഭാവത്തിലുള്ളതായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ, തീരുമാനങ്ങളെടുക്കാനും പിന്തുണ നേടാനും ഞാനെന്നെത്തന്നെ ആശ്രയിക്കും. അതിനാൽ സിനിമയിലുള്ള ഒരു കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അത് എന്റെ മേൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്"- ശോഭിത പറഞ്ഞു.
ചീകാടിലോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ശോഭിത നൽകിയ മറ്റൊരു അഭിമുഖവും ശ്രദ്ധേയമായി മാറി. തനിക്ക് പാചകം ചെയ്യാൻ അറിയില്ലെന്നും വിശക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുമെന്നും നടി പറയുന്നു.
പൊതുവേ ഞാനൊരു ഭക്ഷണ പ്രിയയാണ്, ഹൈദരാബാദില്‍ എവിടെയാണ് നല്ല ഭക്ഷണം ലഭിക്കുന്നത് എന്ന് സുഹൃത്തുക്കളോടൊക്കെ അന്വേഷിക്കാറുണ്ട്. പതിനഞ്ച് വര്‍ഷത്തോളം മുംബൈയില്‍ ജീവിച്ച തനിക്ക് അവിടെയുള്ള ബണ്‍ മസ്‌ക വളരെ ഇഷ്ടാണെന്നും ശോഭിത കൂട്ടിച്ചേർത്തു.