അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം;'നരിവേട്ട' സംവിധായകൻ അനുരാജ് മനോഹറിനെതിരെ പരാതി
പമ്പ: അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയെന്നാരോപിച്ച് സംവിധായകൻ അനുരാജ് മനോഹറിനെതിരെ പരാതി. പമ്പ പശ്ചാത്തലമായുള്ള സിനിമയാണ് തന്റെയെന്നും അതിനാൽ മകരവിളക്ക് ചിത്രീകരിക്കാൻ അനുവദിക്കണമെന്നും സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്ത് നിന്ന് ഷൂട്ട് ചെയ്യണമെന്നുമായിരുന്നു അനുരാജ് മനോഹർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിനോട് ആവശ്യപ്പെട്ടത്.
എന്നാൽ ഹൈക്കോടതിയുടെ വിലക്കും മറ്റു സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ദേവസ്വം ബോർഡ് പ്രസിഡന്റ് ഈ ആവശ്യം നിരസിച്ചു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി ലഭിക്കുന്നത്. സംവിധായകനാനെതിരെ അഡ്വ ഷാജഹാൻ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിന് പരാതി നൽകിയിരിക്കുന്നത്.
ദേവസ്വം വിലക്കിയിട്ടും സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയ്ക്ക് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് ദേവസ്വം വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. പമ്പയിൽ സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ് ശ്രീജിത്താണ് തനിക്ക് അനുമതി നൽകിയതെന്ന് സംവിധായകൻ അനുരാജ് പറയുന്നു.
അതേസമയം സിനിമാ ചിത്രീകരണമെന്ന ആവശ്യവുമായല്ല തങ്ങളെ അനുരാജ് സമീപിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിനിമ ഷൂട്ടിങ് എന്ന രീതിയിലല്ല, മാധ്യമപ്രവർത്തനം എന്ന രീതിയിലാണ് അനുരാജ് സമീപിച്ചതെന്നും പൊലീസ് അറിയിച്ചു. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ നരിവേട്ട എന്ന സിനിമയുടെ സംവിധായകനാണ് അനുരാജ് മനോഹർ.