ഏഴ് വർഷം ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ഭോപ്പാൽ: ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഇൻഡോർ എയറോഡ്രോം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ പിടിയിലായത്.
കഴിഞ്ഞ 7 വർഷമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ചോദ്യം ചെയ്യലിനിടെ മാധവ് പൊലീസിനോട് വെളിപ്പെടുത്തി.
ഭാര്യ മരിക്കാൻ കാരണം അസുഖമാണെന്നാണ് ഇയാൾ ബന്ധുക്കളോടും പ്രദേശവാസികളോടും പറഞ്ഞ് വിശ്വസിപ്പിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്ന് മനസിലായത്. പിന്നിൽ ഭർത്താവാണെന്നും തെളിഞ്ഞു.
രണ്ട് കുട്ടികളാണ് ഇരുവർക്കുമുള്ളത്. ചോദ്യം ചെയ്തപ്പോഴാകട്ടെ പൊലീസിനെ വട്ടംകറക്കുന്നതിനായി മാധവ് മൊഴി മാറ്റിപ്പറഞ്ഞുകൊണ്ടേയിരുന്നു.
ബോധരഹിതയായി കിടന്നതോടെ താൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പൊലീസിനോട് ആദ്യം പറഞ്ഞത്.
വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മാധവ് സത്യം വെളിപ്പെടുത്തിയത്.കഴിഞ്ഞ ഏഴ് വർഷമായി താനുമായുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സുമിത്ര ഒഴിവാക്കുകയായിരുന്നുവെന്ന് മാധവ് പറയുന്നു.
ഇതിനെക്കുറിച്ച് അവർ എല്ലാ ദിവസവും തർക്കിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാധവ് വീണ്ടും ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു.
ഇതിനിടെ ഭാര്യയെ മർദിച്ചെന്നും ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മാധവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.