തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറുവയസ്സുള്ള മകളെ കൊലപ്പെടുത്തി പിതാവ്

By :  Devina Das
Update: 2026-02-03 07:54 GMT

മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അച്ഛന്‍ മകളെ കൊലപ്പെടുത്തി. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന മഹാരാഷ്ട്രയിലെ നിയമ വിലക്ക് മറികടക്കാനായിരുന്നു കൊലപാതകം. നന്ദേഡ് ജില്ലയിലെ മുത്‌ഖേഡ് മണ്ഡലത്തിലെ കെരൂരില്‍ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്.പാണ്ഡുരംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു വയസ്സുള്ള മകള്‍ പ്രാചിയെയാണ് കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്താന്‍ പാണ്ഡുരംഗ് മകളെ നിസാമാബാദ് ജില്ലയിലെ എടപ്പള്ളി മണ്ഡലത്തിലേക്ക് കൊണ്ടുപോയി. മോട്ടോര്‍ സൈക്കിളില്‍ നിസാം സാഗര്‍ കനാലിനടുത്തെത്തിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡുരംഗിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പാണ്ഡുരംഗ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം വിശദമായി അന്വേഷിച്ചതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ബാര്‍ബറായ പാണ്ഡുരംഗിന് ആദ്യം ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചത്. പിന്നീട് ഒരു മകനും ഉണ്ടായി. രാഷ്ട്രീയ മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മൂന്ന് കുട്ടികള്‍ തടസമാകുമെന്ന് കണ്ട പാണ്ഡുരംഗ് മകള്‍ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കുള്ള കെരൂര്‍ ഗ്രാമത്തിലെ സിറ്റിങ് സര്‍പഞ്ച് ഗണേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Similar News