പഴകിയ ആശയങ്ങൾ രാജ്യത്തെ പ്രതിസന്ധിയിലാക്കും: ഇടത് സഹയാത്രികനായ റെജി ലൂക്കോസ് ബിജെപിയിലേക്ക്

CPM firebrand leader Reji Lukose joins BJP

Update: 2026-01-08 12:25 GMT

തിരുവനന്തപുരം: പ്രമുഖ ഇടത് സഹയാത്രികനായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. പാർട്ടി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് അദ്ദേഹത്തിന് അംഗത്വം നൽകി.

കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കല്ല സാധ്യതയെന്നും പഴയതും ദ്രവിച്ചതുമായ ആശയങ്ങൾ ഉറപ്പിച്ചുപിടിച്ചാൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും റെജി ലൂക്കോസ് അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്ന വികസനകേന്ദ്രീകൃത നിലപാടുകളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് കാലമായി സിപിഎം കേരളത്തിൽ വർഗീയ വിഭജനം ലക്ഷ്യമിട്ടുള്ള ആശയമാറ്റങ്ങൾ നടത്തുന്നത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും റെജി ലൂക്കോസ് കൂട്ടിച്ചേർത്തു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ബിജെപി മുന്നോട്ടുവെക്കുന്ന 'വികസിത കേരളം' എന്ന മുദ്രാവാക്യം ജനങ്ങൾ ഹൃദയംഗമം ചെയ്തുവെന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മുദ്രാവാക്യം തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, റെജി ലൂക്കോസ് പാർട്ടി അംഗമല്ലായിരുന്നുവെന്നും വഴിയോരയാത്രികന് എവിടേക്കും പോകാമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ ഔദ്യോഗിക പ്രതിനിധിയായി റെജി ലൂക്കോസിനെ ആരും നിയോഗിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥ് പ്രതികരിച്ചു.

Tags:    

Similar News