കറുപ്പ് സിനിമയിലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമർശം ;മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍
സൂര്യ നായകനായ 'കറുപ്പ്' സിനിമയിൽ സംഗീത സംവിധായകൻ ഇളയരാജയെ കുറിച്ചുള്ള പരാമർശം വിവാദമായിരിക്കുകയാണ്. 'ഇളയരാജ കോപ്പിറൈറ്റ് വാങ്ങും' എന്ന ചിത്രത്തിലെ സംഭാഷണമാണ് വിവാദമായത്. രംഗം വിവാദമായതോടെ കറുപ്പിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ക്ഷമാപണം നടത്തി.ഇളയരാജയെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്യുമെന്നും ഡ്രീം വാരിയർ പിക്‌ചേഴ്‌സ് പറഞ്ഞു.
ഡ്രീം പിക്‌ച്ചേഴ്‌സിന്റെ പ്രതികരണം:
ഇന്ത്യൻ സിനിമക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകൾ നൽകിയ മഹാനായ സംഗീത സംവിധായകൻ ഇളയരാജയോടുള്ള ആത്മാർത്ഥമായ ആദരവും ബഹുമാനവും ഡ്രീം വാര്യർ പിക്ചേഴ്‌സ് രേഖപ്പെടുത്തുന്നു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതവും കലാപാരമ്പര്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്.'കറുപ്പ്' സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് അദ്ദേഹത്തെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. ആ ഡയലോഗ് ഇത്തരം വികാരങ്ങൾക്ക് കാരണമായതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.
ഇളയരാജയേയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ ഏതെങ്കിലും രീതിയിൽ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആ പരാമർശം സിനിമയിലെ ഒരു വിശാലമായ ആക്ഷേപഹാസ്യ സാഹചര്യത്തിന്റെ ഭാഗമായിരുന്നു; വ്യക്തിപരമായ പരാമർശമായി അതിനെ ഉദ്ദേശിച്ചിരുന്നില്ല.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങൾ അതിയായ ബഹുമാനത്തോടെയാണ് കാണുന്നത്. അതിനാൽ, അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടർ പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇളയരാജയോടുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തുന്നു.