മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിയിൽ രത്തൻകേല്‍ക്കറിന്റെ പങ്ക് ; വി എസ്സിനൊപ്പം എന്റെ ദിനങ്ങളിലൂടെ കെ സുരേഷ് കുമാര്‍

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭരണകാലത്തും അതിനുശേഷവും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. സുരേഷ് കുമാർ. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് 'വി എസ്സിനൊപ്പം എന്റെ ദിനങ്ങൾ.ജനപക്ഷനേതാവായിരുന്ന വി. എസ്. അച്യുതാനന്ദനൊപ്പം നിന്ന് ലോട്ടറി മാഫിയ, ഭൂമാഫിയ, രാഷ്ട്രീയമാഫിയ എന്നിവക്കെതിരെ പോരാടിയ ഐഎഎസ് ഉദ്യോഗസ്‌ഥൻ്റെ തുറന്നെഴുത്ത് ആണ് ഈ പുസ്തകം .
ഒട്ടേറെ വെളിപ്പെടുത്തലുകൾ അദ്ദേഹം ഈ പുസ്തകത്തിലൂടെ നടത്തിയിട്ടുണ്ട് .മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ അട്ടിമറിക്കപ്പെട്ടതിനു പിന്നിൽ, ഇപ്പോൾ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിതനായ രത്തൻ കേൽക്കറിന്റെ നടപടിയും കാരണമായെന്ന് അദ്ദേഹം പറയുന്നു . കേൽക്കർ അന്ന് ദേവികുളം സബ് കലക്ടർ ആയിരുന്നു .കയ്യേറ്റം ഒഴിപ്പിക്കൽ അട്ടിമറിക്കപ്പെട്ടതിൽ മുൻ റവന്യൂ മന്ത്രി കെ പി രാജേന്ദ്രൻ, മുൻ വനംമന്ത്രി ബിനോയ് വിശ്വം, സിപിഎം നേതാക്കളായ എം എം മണി, എസ് രാജേന്ദ്രൻ എന്നിവരുടെ പങ്കിനെയും പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്.
അന്നത്തെ സബ് കലക്ടർമാരായ രത്തൻ യു. കേൽക്കർ, മോഹൻദാസ് എന്നിവരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന രണ്ട് ടാസ്‌ക് ഫോഴ്സുകൾ (പ്രത്യേക സംഘങ്ങൾ) തന്റെ കീഴിലുള്ള പ്രത്യേക ഓഫീസിന്റെ ഭാഗമായിരുന്നു. അവർ ചെറിയ കുടിലുകളിൽ താമസിക്കുന്നവർക്കും വഴിയോര കച്ചവടക്കാർക്കും ഭൂമി സംബന്ധമായ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അതുവഴി പ്രദേശവാസികൾക്കിടയിൽ ഭീതി പടർത്തിയെന്ന് സുരേഷ് കുമാർ പുസ്തകത്തിൽ പറയുന്നു.അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരന്റെ രഹസ്യ നിർദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്. ഈ നടപടികൾ ഒഴിപ്പിക്കൽ പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന സംശയം ഉയർന്നതിനെത്തുടർന്ന്, ഈ ടാസ്‌ക് ഫോഴ്സുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഞാൻ നിവേദിത ഹരനോട് ആവശ്യപ്പെട്ടു.
സുരേഷ് കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തി. 'ഒന്നും മറച്ചുവെക്കാതെ ഒരു പുസ്തകം എഴുതാനും എല്ലാം പൊതുജനങ്ങളെ അറിയിക്കാനും വി എസ് അച്യുതാനന്ദനാണ് ഉപദേശിച്ചതെന്നും സുരേഷ് കുമാർ പറയുന്നു.സിപിഎം സെക്രട്ടേറിയറ്റ് യോഗങ്ങളെ മുസ്ലിം സമുദായത്തിലെ ഒപ്പനയോടാണ് വി എസ് അച്യുതാനന്ദൻ ഉപമിച്ചിരുന്നതെന്ന് സുരേഷ് പുസ്തകത്തിൽ പറയുന്നു.
കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ ലോട്ടറികൾക്കെതിരായ സുപ്രീം കോടതി കേസുകളുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ചതിന് അന്ന്, മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനോട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് രോഷം പ്രകടിപ്പിച്ചു. അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഐസക്ക് യോഗത്തിൽ പങ്കെടുത്തില്ല, തുടർനടപടികളൊന്നും സ്വീകരിച്ചില്ല.
പിന്നീട്, തന്റെ കീഴിലുള്ള ലോട്ടറി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ടതിന് സെക്രട്ടേറിയറ്റ് യോഗത്തിൽ തോമസ് ഐസക് തന്നെ രൂക്ഷമായി വിമർശിച്ചുവെന്ന് വി എസ് അച്യുതാനന്ദൻ സുരേഷ് കുമാറിനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തിലെ തോമസ് ഐസക്കിന്റെ പരുഷമായ ഭാഷയിൽ വി എസിനെ വേദനിപ്പിച്ചുവെന്ന് സുരേഷ് കുമാർ പറയുന്നു. വിഎസിനൊപ്പം എന്റെ ദിനങ്ങൾ എന്ന പേരിലുള്ള സുരേഷ് കുമാറിന്റെ പുസ്തകം ജൂൺ ആറിന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പ്രകാശനം ചെയ്യും. ഹൈക്കോടതി മുൻ ജഡ്ജി കെ കെമാൽപാഷയാണ് പുസ്തകം ഏറ്റു വാങ്ങുന്നത്.
ലോട്ടറി ഡയറക്ടറായിരുന്ന സുരേഷിന്റെ കാലാവധി, വി.എസിന്റെ അഡീഷണൽ സെക്രട്ടറിയായിരുന്ന കാലയളവ്, മൂന്നാർ ഒഴിപ്പിക്കൽ വേളയിൽ സ്‌പെഷ്യൽ ഓഫീസർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക് എന്നിവ ഉൾക്കൊള്ളുന്ന എട്ട് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. 'ഇതൊരു ആത്മാർത്ഥവും സത്യസന്ധവുമായ ഓർമ്മക്കുറിപ്പാണ്. വി.എസിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള എന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതാൻ എന്റെ പരേതനായ പിതാവ് എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാൻ പുസ്തകം എഴുതാൻ തീരുമാനിച്ചത്.' എന്നും സുരേഷ് കുമാർ വ്യക്തമാക്കുന്നു.ലാവലിൻ വിവാദത്തിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ താനും വിഎസിന്റെ മുൻ ഐ.ടി ഉപദേശകൻ ജോസഫ് സി. മാത്യുവും ചേർന്നാണ് അച്യുതാനന്ദന് വേണ്ടിയുള്ള കത്തുകൾ തയ്യാറാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
''അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, ലാവലിൻ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 2005 ജൂലൈ 25-ന് വി.എസ് പോളിറ്റ്ബ്യൂറോയ്ക്ക് കത്തെഴുതി. ആ കത്ത് തയ്യാറാക്കിയത് ജോസഫ് സി. മാത്യുവായിരുന്നു. എന്നാൽ സി.എ.ജി റിപ്പോർട്ട് സഭയിൽ വെച്ചതിന് ശേഷം ആവശ്യമെങ്കിൽ പാർട്ടി ഈ കാര്യം പരിഗണിക്കുമെന്നാണ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞത്. റിപ്പോർട്ട് സഭയിൽ സമർപ്പിച്ചതിന് ശേഷം, ജോസഫ് സി. മാത്യുവും കെ.എം. ഷാജഹാനും വീട്ടിൽ വരികയും പോളിറ്റ്ബ്യൂറോയ്ക്ക് സമർപ്പിക്കാൻ മറ്റൊരു കത്ത് കൂടി തയ്യാറാക്കണമെന്ന വി.എസിന്റെ സന്ദേശം എന്നെ അറിയിച്ചു''. സുരേഷ് കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

