ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം ആയിരുന്നു കൽപ്പന ;വിനയൻ

മലയാള സിനിമയിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത് ഒടുവിൽ എല്ലാവരെയും കരയിപ്പിച്ച് മാഞ്ഞുപോയ അഭിനേത്രിയാണ് കൽപ്പന. പ്രിയപ്പെട്ട കൽപ്പന വിട പറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം തികയുകയാണ്. ഇന്നും കൽപ്പനയുടെ ആ ചിരിയും ശബ്ദവും മലയാളി മനസിൽ മായാതെ നിൽപ്പുണ്ട്. 2016 ജനുവരി 25ന് പുലർച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് നടി കൽപ്പനയുടെ വിയോഗ വാർത്ത പുറത്തുവന്നത്.ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരബാദിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെയായിരുന്നു മരണം.
ഹോട്ടലിലെ മുറിയിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു പ്രേക്ഷകരുടെ പ്രിയനടിയുടെ മരണം.
തെന്നിന്ത്യൻ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിലാണ് കൽപ്പന അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ കൽപ്പനയ്ക്കൊപ്പമുള്ള ഓർമ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നുവെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം.... കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്... ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴിയില്ല.. അത്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളിനക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു..ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്. "പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു "അത്ഭുതദ്വീപ്" പ്ലാൻ ചെയ്യുന്നത്.. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്..പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്..നമുക്കതല്ലെ അറിയു…. അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപ്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു.. ചിരിച്ചു കൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു.. ആ വിലക്ക് പൊളിയുകേം ചെയ്തു..പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപ്പനക്ക് അന്നുണ്ടായിരുന്നു.. അതായിരുന്നു കൽപ്പന..


