ക്ലാസിക്ക് സഞ്ജു സാംസൺ';ഇത് കാലത്തിന്റെ, കളിയുടെ, ക്രിക്കറ്റിന്റെ കാവ്യ നീതി ; ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

അഹമ്മദാബാദ്: അവിസ്മരണീയമായൊരു യാത്രയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഞ്ജു സാംസൺ. ചരിത്രത്തിലാദ്യമായി ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പിന്റെ താരമായിരിക്കുന്നു. ടി20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ അതിന്റെ നെടുനായകത്വം വഹിക്കാനുള്ള യോഗം സഞ്ജു സാംസൺ എന്ന വിഴിഞ്ഞത്തുകാരനായത് കാലത്തിന്റെ, കളിയുടെ, ക്രിക്കറ്റിന്റെ കാവ്യ നീതി.
ടി20 ലോകകപ്പിലെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ. ഇന്ത്യൻ ടീം 9 മത്സരങ്ങളാണ് ഈ ലോകകപ്പിൽ കളിച്ചത്. സഞ്ജു കളിക്കാനിറങ്ങിയത് അതിൽ 5 മത്സരങ്ങൾ. അടിച്ചു കൂട്ടിയത് 321 റൺസ്. ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ മൂന്നാമനായിട്ടും സഞ്ജു ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അവസാന മൂന്ന് നിർണായക മത്സരങ്ങളിലെ മികവിന്റെ ബലത്തിലാണ്. ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കാൻ പ്രാപ്തമാക്കിയ വജ്രത്തിളക്കമുള്ള 3 കിടിലൻ ക്ലാസിക്ക് ഇന്നിങ്‌സുകൾ.
വെസ്റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ എന്നു വിശേഷിപ്പിക്കാവുന്ന ജീവൻ മരണ പോരാട്ടത്തിൽ 97 റൺസെടുത്ത് ഇന്ത്യയുടെ ചെയ്‌സിങിനു കരുത്തു പകർന്ന അവിസ്മരണീയ ഇന്നിങ്‌സ്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 റൺസ്. ഈ രണ്ട് കളിയിലും താരം മാൻ ഓഫ് ദി മാച്ചുമായി. ഒടുവിൽ ഫൈനലിലും ടീമിന്റെ ടോപ് സ്‌കോറർ. വീണ്ടുമൊരു 89 റൺസ്.

