ലോകകപ്പിനെത്തുന്ന ഖത്തര്‍ ടീമിന്റെ ബസ്സിലിടം നേടി മലയാളി വരച്ച ചിത്രം, ഫിഫയുടെ സമ്മാനം

മസ്ക്കത്ത്: ലോകകപ്പ് ഫുട്ബോൾ മത്സരത്തിനെത്തുന്ന ഖത്തർ ടീമിന്റെ ബസിൽ മലയാളി വിദ്യാർഥി വരച്ച ചിത്രവും ഉണ്ടാകും . ഒമാനിൽ പഠിക്കുന്ന നാലാം ക്ലാസുകാരൻ ഷസൈൻ സാക്കി വരച്ച ചിത്രമാണ് ഖത്തർ താരങ്ങൾ സഞ്ചരിക്കുന്ന ബസിൽ ഇടംപിടിച്ചത്. ഫിഫയും ഹ്യുണ്ടായിയും ചേർന്ന് സംഘടിപ്പിച്ച ലോകകപ്പ് അന്താരാഷ്ട്ര ചിത്രരചന മത്സരത്തിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഷസൈൻ സാക്കിയുടെ ചിത്രം ലോകകപ്പ് ബസ്സിൽ ഇടം നേടുന്നത്. ഫിഫ തെരഞ്ഞെടുത്ത 48 വിജയികളിൽ ഒരാളാണ് ഷസൈൻ.സാക്കിയും കുടുംബവും ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.ഈ മാസം 13ന് സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഖത്തർ-സ്വിറ്റ്സർലാൻഡ് മത്സരം നേരിട്ട് കാണാനുള്ള ടിക്കറ്റിനൊപ്പം വിമാനയാത്ര, വിസ, താമസസൗകര്യം മറ്റ് അനുബന്ധ ചെലവുകൾ എന്നിവയെല്ലാം ഫിഫ സമ്മാനമായി നൽകി. ഈ മാസം 11ന് ഷസൈനും പിതാവ് ഷക്കീലും അമേരിക്കയിലേക്ക് യാത്ര തിരിക്കും.
ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് ഷൊർണൂർ സ്വദേശി ഷക്കീലിന്റേയും നബീലയുടേയും മകനാണ് ഷസൈൻ. ഷൻസ സുഹ്റയും ഷെസ സുഹ്റയുമാണ് സഹോദരങ്ങൾ. മലയാളി താരം തഹ്സീൻ മുഹമ്മദിന്റെ ഖത്തർ ടീമിലെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന മലായാളികൾക്ക് ഇരട്ടിമധുരം സമ്മാനിക്കുകയാണ് ഷസൈന്റെ ചിത്രവും.

