അദ്ദേഹം എനിക്ക് ഒരു സുഹൃത്തിനപ്പുറമായിരുന്നു;സി ജെ റോയ്‌യെക്കുറിച്ച് മോഹൻലാൽ

റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയുമാണ് കോൺഫിഡന്റ് ഗ്രൂപ്പും സി ജെ റോയ്‌യും മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സി ജെ റോയ് ജീവനൊടുക്കിയത്. സി ജെ റോയ്‌യുടെ പെട്ടെന്നുള്ള മരണം മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരുവിലെ അശോക് നഗറിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ് കമ്പനി ആസ്ഥാനത്ത് വച്ചായിരുന്നു അദ്ദേഹം സ്വയം വെടിയുതിർത്തത്. നടൻ മോഹൻലാലുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു റോയ്. തന്റെ സുഹൃത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.
ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. "എന്റെ പ്രിയ സുഹൃത്ത് സി ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവുമാണ്. ഈ വലിയ ദുഃഖത്തിൽ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. അദ്ദേഹം എനിക്ക് ഒരു സുഹൃത്തിനപ്പുറമായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടും കൂടി അദ്ദേഹം എന്നും ഓർമിക്കപ്പെടും," മോഹൻലാൽ കുറിച്ചു.മോഹൻലാൽ ചിത്രങ്ങളാണ് സി ജെ റോയ് ഏറ്റവും കൂടുതൽ നിർമിച്ചതും.
മൂന്നോളം മോഹൻലാൽ ചിത്രങ്ങളാണ് സി ജെ റോയ് നിർമിച്ചത്. കാസനോവ, ലേഡീസ് ആൻഡ് ജെന്റിൽമാൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളാണ് മോഹൻലാലിനെ നായകനാക്കി കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ചത്.മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നത്. ഭാവന നായികയായെത്തുന്ന അനോമിയാണ് സി ജെ റോയ് നിർമിച്ച അവസാന ചിത്രം. ഫെബ്രുവരി ആറിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.


