പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ;ഇവിഎമ്മില്‍ താമര ടേപ്പ് ഒട്ടിച്ച് മറച്ചു; റീ പോളിങ് നടത്തണം; തൃണമൂലിനെതിരെ ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ, തൃണമൂൽ ശക്തികേന്ദ്രത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ തൃണമൂൽ കോൺഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി. സൗത്ത് 24 പർഗാനാസിലെ ഡയമണ്ട് ഹാർബറിലും ഫൽതയിലും നിരവധി പോളിങ് ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ബിജെപിയുടെ ബട്ടൺ ടേപ്പ് ഒട്ടിച്ച് മറച്ചതായി ബിജെപി ആരോപിച്ചു. ക്രമക്കേട് നടന്ന മണ്ഡലങ്ങളിൽ റീ പോളിങ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം.എന്നാൽ ബിജെപിയുടെ ആരോപണം തൃണമൂൽ കോൺഗ്രസ് തള്ളി. ഇത് തെരഞ്ഞടുപ്പ് കമ്മീഷന്റെ പരാജയമാണ് കാണിക്കുന്നതെന്ന് തൃണമൂൽ നേതാക്കൾ ആരോപിച്ചു. ഡയമണ്ട് ഹാർബറിലും ഫൽതയിലും റീ പോളിങ് വേണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഇവിഎം ടേപ്പ് കൊണ്ട് മറിച്ച ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആവശ്യപ്പെട്ടു. അതേസമയം, ഇവിഎമ്മിൽ ബിജെപിയുടെ ചിഹ്നത്തിൽ ടേപ്പ് ഒട്ടിച്ചത് യാഥാർഥ്യമെങ്കിൽ റീ പോളിങ് നടത്തുമെന്ന് പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

