ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടിവരും ;ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി

ടെഹ്റാൻ : ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാൻ. ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി പറഞ്ഞു. നീതി നടപ്പാക്കുമെന്നും ഖമേനി വ്യക്തമാക്കി.‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണ് ഇത്തരം ഭീകര പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിസ്സംശയമായും, നീതി വിജയിക്കും. നീതി നടപ്പാക്കുക തന്നെ ചെയ്യും’ മുജ്തബ ഖമേനി പറഞ്ഞു.
'ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി അലി ലാരിജാനിയും അദ്ദേഹത്തിന്റെ മകനും നിരവധി സഹപ്രവർത്തകരും രക്തസാക്ഷികളായെന്ന ദാരുണമായ വാർത്തയിൽ വളരെയേറെ ദുഃഖിതനാണ്. കൊല്ലപ്പെട്ട ലാരിജാനിയുടേയും മറ്റുള്ളവരുടേയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവർക്കായി പ്രാർത്ഥിക്കുന്നു'. ഖമേനി വ്യക്തമാക്കി.ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻറെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലും ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

