ഇന്നത്തെ 'ഭാരത് ബന്ദ്' യഥാർത്ഥത്തിൽ 'കേരള ബന്ദ്' മാത്രമായി ഒതുങ്ങി: ശശി തരൂർ
Today's 'Bharat Bandh' was in actuality just a 'Kerala Bandh': Shashi Tharoor

തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഇന്നത്തെ 'ഭാരത് ബന്ദ്' യഥാർത്ഥത്തിൽ മറ്റൊരു 'കേരള ബന്ദ്' മാത്രമായി ചുരുങ്ങിയത് ഖേദകരമായ വൈരുദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസ്സങ്ങൾക്കപ്പുറം വളർന്നപ്പോൾ, കേരളം മാത്രം സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമത്തിന് മുന്നിൽ ബന്ദിയായി തുടരുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെങ്കിലും, മറ്റുള്ളവരെ തടസ്സപ്പെടുത്താനുള്ള അവകാശത്തെ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാപരമായി ഒരു ഇന്ത്യക്കാരനും മറ്റൊരാളുടെ സ്വതന്ത്ര സഞ്ചാരത്തെ തടയാൻ അവകാശമില്ല.
തീവ്ര യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങൾ സംസ്ഥാനത്ത് നിന്ന് ഓടിപ്പോയി. ഇപ്പോഴും പഴഞ്ചൻ 'കായികബല' രീതികളിൽ ഉറച്ചുനിന്ന് പൗരന്മാരെ വീടുകളിൽ തടവുകാരാക്കുകയും കടകൾ അടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് യുവാക്കൾക്കും സംരംഭകർക്കും കേരളത്തെ അനുയോജ്യമല്ലാതാക്കുന്നുവെന്ന് തരൂർ ആരോപിച്ചു.
കേരളത്തിന്റെ സൽപ്പേര് ഇതിനകം തന്നെ മങ്ങിയിരിക്കുന്നു. തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച ഈ തീവ്രത കാലഹരണപ്പെട്ട സമരരീതിയാണ്. ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും ഉപേക്ഷിച്ച ഇത്തരം രീതികൾ തുടർന്നാൽ ആധുനികവും നിക്ഷേപസൗഹൃദവുമായ സംസ്ഥാനമാകാൻ കഴിയില്ല.
വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തെ മാനിക്കണം, എന്നാൽ മറ്റുള്ളവരുടെ ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കണം. പ്രതിഷേധം ധാർമ്മിക പ്രഖ്യാപനമാകണം, കായിക ഉപരോധമാകരുത്. സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിച്ച് ക്രിയാത്മകമായ വിയോജിപ്പിലേക്ക് മാറണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

