തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു ;ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല,വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ
നല്ലരീതിയിൽ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ പരസ്യമാക്കിയത്.കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. വെറും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയുമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ ജനസമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നത്. ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. താൻ ഒരിക്കലും മുസ്ലിം മതസമൂഹത്തെയല്ല എതിർക്കുന്നതെന്നും, മറിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണെന്നും എത്രയോ വട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു.ഭരണത്തിൽ പങ്കാളികളായാൽ സ്വാഭാവികമായും അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്നതിന് വ്യക്തമായ തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും അവരുടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുംഅവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികളിൽ ഇരിക്കുന്നവരും. ഇപ്പോൾ ലീഗിന്റെ മന്ത്രിയായ കെഎം ഷാജിയുടെ പഴയ ചില പ്രസംഗങ്ങൾ ഞങ്ങൾ ആരും മറന്നിട്ടില്ലെന്നും മറക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്ന മറ്റ് പ്രമുഖ കക്ഷികൾക്ക് പോലും ഇതൊക്കെ പൊതുവേദിയിൽ തുറന്നുകാട്ടാൻ കടുത്ത ഭയമാണ്. എന്നാൽ ആ ഭയം തനിക്കില്ലെന്നും അതിന്റെ പേരിൽ തന്നെ വർഗ്ഗീയവാദിയാക്കാൻ ആണ് ചിലരുടെ ഭാവമെങ്കിൽ അത് നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കിയാണ് വെള്ളാപ്പള്ളി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

