Kaumudi Plus

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ;ബ്രിട്ടീഷ്, കനേഡിയൻ പൗരന്മാരടക്കം 10 പേർ അറസ്റ്റിൽ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്  ;ബ്രിട്ടീഷ്, കനേഡിയൻ പൗരന്മാരടക്കം 10 പേർ അറസ്റ്റിൽ
X

ചെന്നൈ: കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് ചെന്നൈ പോലീസ്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായ മഷി വിരലുകളിൽ കണ്ടതാണ് ഇവരെ കുടുക്കാൻ സഹായിച്ചത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കസ്റ്റഡിയിൽ

അറസ്റ്റിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. ബ്രിട്ടൻ, കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രഞ്ജിനി (59), സർഫുദീൻ (68), നിലാന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോകപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവരാണ് പിടിയിലായ ശ്രീലങ്കൻ പൗരന്മാർ. കൂടാതെ ബ്രിട്ടീഷ് പൗരനായ അയ്യദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള തിറ്റിൻ മരിയാട്ടി (47), കനേഡിയൻ പൗരനായ ജിതേന്ദ്രനാഥ് (38) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

വിദേശ പൗരത്വം ഉള്ളവർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ലെന്നിരിക്കെ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ കൈവശം വിദേശ പാസ്‌പോർട്ടുകൾക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡുകളും ഉണ്ടായിരുന്നു. ഇത് ഗൗരവകരമായ നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പിഴവുകൾ തീർക്കാനായി 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) നടത്തിയതിന് പിന്നാലെ ഇത്തരം ക്രമക്കേടുകൾ നടന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിച്ച തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത്തരം ഒരു വാർത്ത പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ വെട്ടിമാറ്റിയെന്ന് അവകാശപ്പെടുമ്പോഴും വിദേശികൾ എങ്ങനെ പട്ടികയിൽ ഇടംപിടിച്ചു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കേസ് കൂടുതൽ ഗൗരവമുള്ളതായതിനാൽ കേന്ദ്ര ഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Next Story
Share it