രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്;കാരവന്‍ കണ്ടെത്തി

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ ലൈംഗിക അതിക്രമം നടന്നുവെന്ന് യുവതി പരാതിയിൽ പറയുന്ന കാരവൻ പൊലീസ് കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നിൽ വരുമ്പോൾ പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും. സബ് ജയിലിൽ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

