‘സ്ക്വിഡ് ഗെയിം’ കണ്ടതിന് ഉത്തരകൊറിയയിൽ സ്കൂൾ കുട്ടികൾക്ക് വധശിക്ഷ
School children executed in North Korea for watching squid game

ദക്ഷിണകൊറിയൻ വിനോദ പരിപാടികൾ കാണുന്നവർക്കെതിരെ ഉത്തരകൊറിയ കടുത്ത നടപടികൾ തുടരുന്നതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. പ്രശസ്ത നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘സ്ക്വിഡ് ഗെയിം’ (Squid Game) കണ്ടതിനും പ്രചരിപ്പിച്ചതിനും സ്കൂൾ കുട്ടികളെപ്പോലും പരസ്യ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതായാണ് വെളിപ്പെടുത്തൽ.
വിദേശ സിനിമകളും പാട്ടുകളും (പ്രത്യേകിച്ച് BTS പോലുള്ള ബാന്റുകൾ) ആസ്വദിക്കുന്നത് ഉത്തരകൊറിയയിൽ വലിയ കുറ്റമായാണ് കണക്കാക്കുന്നത്. മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനായി കുട്ടികളെപ്പോലും ഇത്തരം പരസ്യ വധശിക്ഷകൾ കാണാൻ നിർബന്ധിക്കുന്നു.
സാമ്പത്തികശേഷിയുള്ളവർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. എന്നാൽ പാവപ്പെട്ടവർക്ക് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്നു.
2021ൽ ചൈനയിൽ നിന്ന് ‘സ്ക്വിഡ് ഗെയിം’ പതിപ്പുകൾ കടത്തിയ ഒരു വിദ്യാർത്ഥിയെ വെടിവെച്ചുകൊല്ലാൻ വിധിച്ചിരുന്നു. ഇത് വാങ്ങിയ മറ്റ് വിദ്യാർത്ഥികൾക്ക് കഠിനതടവും ജീവപര്യന്തവുമാണ് ശിക്ഷ ലഭിച്ചത്.
വിദേശ വിവരങ്ങൾ രാജ്യത്തേക്ക് എത്താതിരിക്കാൻ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ ഒരു “ആശയപരമായ കൂട്ടിലെന്നപോലെ” (Ideological cage) അടച്ചിട്ടിരിക്കുകയാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി.
യഥാർത്ഥ സ്ക്വിഡ് ഗെയിമിലെ ക്രൂരമായ നിയമങ്ങൾ പോലെ തന്നെയാണ് ഉത്തരകൊറിയയിലെ ജീവിതവുമെന്ന് രക്ഷപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു.


