ശബരിമല യുവതീ പ്രവേശനം ;മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ മുൻപത്തെ നിലപാടിൽ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബോര്‍ഡ് യോഗം പ്രമേയം പാസ്സാക്കി. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ ബോര്‍ഡില്‍ ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. 2019 ലെ സത്യവാങ്മൂലം തിരുത്തും.
ക്ഷേത്രാചാരങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നതു തന്നെയാണ് ബോര്‍ഡിന്റെ നിലപാട്. നേരത്തെയും ബോര്‍ഡിന്റെ തീരുമാനം ഇതായിരുന്നു. വ്യക്തികള്‍ എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. കോടതി വിധിയില്‍ പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ പരിധിയില്‍ വരുന്നില്ല. പരിശോധിക്കുമ്പോള്‍ ബോര്‍ഡിന്റെ നിലപാടാണ് വ്യക്തമാക്കുക. കോടതി വിധി പുരോഗമനപരമെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ബോര്‍ഡ് അതില്‍ കമന്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ എന്നായിരുന്നു ജയകുമാറിന്റെ മറുചോദ്യം. സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനോട് ചോദിക്കണമെന്നും ജയകുമാര്‍ വ്യക്തമാക്കി .

