ശബരിമല സ്വർണ്ണക്കൊള്ള കേസ് ;തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പുലർച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്‌ഐടിക്ക് മുന്നിലെത്തിയത്.
തുടർന്ന് എസ്‌ഐടി സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കണ്ഠര് രാജീവരെ നേരത്തെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു.
ചില പ്രത്യേക കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് തന്ത്രിയെ വിളിച്ചു വരുത്തുന്നത്.
സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതിൽ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി അടുത്തിടെ വിമർശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നിർണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിരിക്കുന്നത്.
ദൈവതുല്യരായ ആളുകൾ പിന്നിലുണ്ടെന്ന് സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ നേരത്തെ സൂചിപ്പിച്ചിരുന്നു.

