ശബരിമല സ്വർണ്ണകവർച്ച ;ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഒരേസമയം റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വർണകവർച്ചയിൽ വ്യാപക റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ പ്രതികളായവരുടെ വീടുകളിൽ അടക്കം 21 ഇടത്താണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത് . ആന്ധ്രാ മുതൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഡിയുടെ റെയ്ഡ്.സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി റെയ്ഡിലേക്ക് കടന്നത്.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും അടക്കം വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. ഇതിന് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് ബംഗളൂരുവിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിലും മുരാരി ബാബുവിന്റെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.
സ്മാർട്ട് ക്രിയേഷൻസിലും പരിശോധന നടത്തുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം തേടിയാണ് റെയ്ഡ്. റെയ്ഡിൽ ക്രമക്കേട് കണ്ടെത്തിയാൽ പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

