ചോദ്യപേപ്പർ ചോർച്ച ;നീറ്റ് യുജി പരീക്ഷ റദ്ദാക്കി ,അന്വേഷണം തുടരും

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കൈമാറിയതിനെത്തുടർന്നാണ് ഈ സുപ്രധാന തീരുമാനം.ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.
ആകെ 180 ചോദ്യങ്ങളാണ് നീറ്റ്–യുജിക്കുള്ളത്. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽനിന്നു 45 വീതം ചോദ്യങ്ങൾ. ഇത്തരത്തിൽ 4 സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്. വാട്സാപ്പിലും മറ്റും ചോദ്യങ്ങൾ പ്രചരിച്ചിരുന്നതായി രാജസ്ഥാൻ പൊലീസിന് ഏതാനും ദിവസം മുൻപു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

