പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന്‍ നദിയിൽ ചാടി ജീവനൊടുക്കി

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നിർമാതാവ് കെ രാജൻ (85) ജീവനൊടുക്കി. ചെന്നൈയിലെ അടയാർ പാലത്തിൽ നിന്ന് അടയാർ നദിയിലേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. തുടർന്ന് ഫയർ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി നദിയിൽ നിന്ന് മൃദതേഹം കണ്ടെടുക്കുകയായിരുന്നു. കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് വിവരം.ഖുശ്ബുവടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. 'നടുക്കുന്ന വാർത്തയാണിത്. ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രിയപ്പെട്ടൊരാളായിരുന്നു കെ രാജൻ സർ. അദ്ദേഹം ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല. തെറ്റിനെ തെറ്റെന്ന് പറയാൻ ഒരുകാലത്തും അദ്ദേഹം മടിച്ചില്ല. തീരാ ദുഃഖമാണിത്. ആ ആത്മാവിന് നിത്യശാന്തി നേരുന്നു'- ഖുശ്ബു കുറിച്ചു. രാജന്റെ മരണവാർത്തയറിഞ്ഞതിന്റെ ആഘാതത്തിലാണ് താനെന്ന് ആർ ശരത്കുമാറും കുറിച്ചു. രാജന്റെ മരണം തമിഴ് ചലച്ചിത്രലോകത്തിന് നഷ്ടം തന്നെയാണെന്നും ഈ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ച കാരണമെന്തായാലും ദൗർഭാഗ്യകരമാണെന്നും പോസ്റ്റിൽ പറയുന്നു. മരണമറിഞ്ഞതിനെത്തുടർന്ന് തമിഴ് സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്.1983 ൽ 'ബ്രഹ്മചാരികൾ' എന്ന സിനിമയിലൂടെയാണ് കെ.രാജൻ ചലച്ചിത്രമേഖലയിലേക്ക് കടന്ന് വരുന്നത്. ഡബിൾസ്, അവൾ പാവം, നിനയ്ക്കാത്ത നാളിലൈ തുടങ്ങിയ സിനിമകൾ നിർമിച്ചു. 'മൈക്കിൾ രാജ്', 'സൊന്തക്കാരൻ','വീട്ടുടെ മാപ്പിളൈ', 'പാമ്പു സട്ടൈ','തുണിവ്', 'ബകാസുരൻ' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

