നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂൺ 21 ന് പരീക്ഷ നടക്കും. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.അടച്ച ഫീസ് തിരികെ നൽകും. പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികളിലേക്ക് കടന്നതായി എൻടിഎ( നാഷണൽ ടെസ്റ്റിങ് ഏജൻസി) യും വിദ്യാഭ്യാസമന്ത്രാലയവും അറിയിച്ചു. പ്രവേശനം വൈകരുത് എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നടപടികൾ ഊർജ്ജിതമാക്കിയത്.
മെയ് മാസത്തിലെ പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർത്ഥികൾ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. പഴയ അപേക്ഷകൾ തന്നെ പരിഗണിക്കും. മെയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പരീക്ഷ പൂർണമായി റദ്ദാക്കിയത്.കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു. എൻടിഎയിലെയും വിദ്യാഭ്യാസമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതിനു പിന്നാലെയാണ് എത്രയും പെട്ടെന്ന് പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്.എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതിയ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിതരണം ചെയ്യും. വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പരീക്ഷാ നഗരങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി അനുവദിക്കാൻ സാധ്യതയുണ്ട്. മെയ് 3ന് നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷകൾ റദ്ദാക്കിയത്.

