നീറ്റ് പുനഃപരീക്ഷ ;സഹകരണം തേടി സംസ്ഥാനങ്ങൾക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡൽഹി: രാജ്യത്തുടനീളം ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജിപുനഃപരീക്ഷ സുഗമമായും സുതാര്യമായും നടത്തുന്നതിന് എല്ലാ മുഖ്യമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും അഡ്മിനിസ്‌ട്രേറ്റർമാരുടെയും സഹകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കത്തയച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാർഥികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് എതിരായ ഹർജിയിൽ എൻടിഎക്കെതിരെ സുപ്രീംകോടതി ഇന്ന് രംഗത്തെത്തി. വീഴ്ചയിൽ നിന്ന് എൻടിഎ പാഠം പഠിച്ചില്ല എന്നാണ് സുപ്രീംകോടതിയുടെ വിമർശനം. ചോദ്യപേപ്പർ ചോർച്ച ഏറെ ദുഃഖകരം എന്നും ജസ്റ്റിസ് നരസിംഹയുടെ ബഞ്ച് പറഞ്ഞു.കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി. എൻടിഎയോടും ഉന്നത അധികാര സമിതി ചെയർമാൻ കെ രാധാകൃഷ്ണനോടും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം നൽകി. മൂന്നുദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. നിലവിലെ എൻടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനുമാണ് കോടതിയെ സമീപിച്ചത്.

