മസാല ബോണ്ട് കേസ്: പിണറായിക്കും ഐസക്കിനും ഇഡി ഷോകോസ് നോട്ടീസ്
Masala Bond Case: ED issues show cause notice to Pinarayi Vijayan, Thomas Isaac

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുറപ്പെടുവിച്ച മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും ഉൾപ്പെടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
മൂന്ന് മാസം മുമ്പ് ചെന്നൈയിലെ ഇഡി ഓഫീസ് തയാറാക്കിയ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ അഭിഭാഷകൻ വഴിയോ പ്രതിനിധിയെ വച്ചോ നോട്ടീസിന് മറുപടി സമർപ്പിക്കാം.
നാല് എതിർകക്ഷികളുടെ വാദം കേട്ട ശേഷം റിപ്പോർട്ട് അതോറിറ്റി വിശദമായി പരിശോധിക്കും. ഫെമ ലംഘനം തെളിഞ്ഞാൽ കിഫ്ബിയിൽ നിന്ന് സമാഹരിച്ച തുകയുടെ മൂന്നിരട്ടി വരെ (300 ശതമാനം) പിഴ ചുമത്താൻ അധികാരമുണ്ട്. മൂന്നംഗ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയാണ് ഇഡിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതോ തള്ളുന്നതോ തീരുമാനിക്കുക.
പിഴ ചുമത്തിയാൽ കിഫ്ബിക്ക് അപ്പലേറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകാം. കേസിൽ ഉടൻ തുടർനടപടികളുണ്ടാകുമെന്നാണ് സൂചന.

