അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണം ;സുരേഷ്‌ഗോപി

കൊച്ചി: അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ 'വിശ്വാസ ജനസഭ' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.'വിശ്വാസികളെ നശിപ്പിക്കാൻ മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്‌നിയാണെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണം. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രിൽ ഒന്നിന് അയ്യൻ ജന്മ ജ്യോതി തെളിയും.
കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്' സുരേഷ് ഗോപി പറഞ്ഞു.കോൺഗ്രസും കമ്മ്യൂണിസ്റ്റു പാർട്ടിയും മനസിലാക്കണം, അവരൊന്നും തങ്ങളുടെ അയ്യന് മുകളിൽ അല്ല എന്നത്. 2014 ൽ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായത്. 1973ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താൻ ആദ്യം ശബരിമലയിൽ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താൻ പറയുന്നില്ല പക്ഷെ അൻപ് സ്വാമിയാണ് താൻ. പല തവണ താനിത് പറഞ്ഞപ്പോൾ ജാതീയമായി വിമർശിച്ച കോമരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരാണ് മതേതരത്വത്തിനായി പോരാടുന്നവർ. അയ്യൻ തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

