ഇറാൻ-ഇസ്രയേൽ സംഘർഷം: മിഡിൽ ഈസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
Iran–US conflict: IndiGo, Air India cancels flight to the Middle East

ന്യൂ ഡൽഹി: ഇറാനെതിരായ ഇസ്രയേലിന്റെ (യു.എസ് പിന്തുണയോടെയുള്ള) ആക്രമണത്തെ തുടർന്നുണ്ടായ സുരക്ഷാ പ്രതിസന്ധിയിൽ മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കി. എയർ ഇന്ത്യയും പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള ഫ്ലൈറ്റുകൾ പൂർണമായി നിർത്തിവെച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് രണ്ട് എയർലൈനുകളും വ്യക്തമാക്കി. സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാർക്ക് എല്ലാ സഹായവും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇൻഡിഗോ മിഡിൽ ഈസ്റ്റ് സർവീസുകൾ അർധരാത്രി വരെ റദ്ദാക്കിയിരിക്കുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് സർവീസുകൾ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് കമ്പനി പറഞ്ഞു.ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ ഏറെ ജാഗ്രത പാലിക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, ഷെൽട്ടറിൽ തുടരുക എന്നിവ ആവശ്യപ്പെട്ടു. അടിയന്തര സഹായത്തിന്: +972-54-7520711 അല്ലെങ്കിൽ [email protected].
ഇറാനിലെ ഇന്ത്യക്കാർക്കും ജാഗ്രതയും വീടിനുള്ളിൽ തുടരാനും നിർദേശമുണ്ട്. എംബസി മുന്നറിയിപ്പുകൾ പാലിക്കണം. അടിയന്തര ബന്ധപ്പെടാൻ: +989128109115, +989128109109, +989128109102, +989932179359.
സംഘർഷ സാധ്യത കണക്കിലെടുത്ത് കേരള സർക്കാരിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സഹായം വേണ്ട കേരളീയർ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) അല്ലെങ്കിൽ 18004253939 (ടോൾ ഫ്രീ, ഇന്ത്യയിൽ നിന്ന്) എന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം. എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കണമെന്ന് നോർക്ക ഓർമിപ്പിച്ചു.

