Kaumudi Plus

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഇറാൻ സ്ഥിരീകരിച്ചു

Iran media confirms that Ayatollah Khamenei is killed in US-Israel joint attack

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഇറാൻ സ്ഥിരീകരിച്ചു
X

വാഷിങ്ടൺ: യുഎസും ഇസ്രായേലും ചേർന്ന നടത്തിയ വൻ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ഈ ആക്രമണത്തിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തെ ഖമേനി കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഇത് സ്ഥിരീകരിച്ചുകൊണ്ട് വിശദമായ പോസ്റ്റ് ഇട്ടു. ഖമേനി "ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായിരുന്നു" എന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ ജനങ്ങൾക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഇന്റലിജൻസും അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളും മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ലെന്നും ഇസ്രായേലിനൊപ്പം പ്രവർത്തിച്ചതിനാൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് വിശദീകരിച്ചു.

ഇറാനിലെ റവല്യൂഷണറി ഗാർഡ്, സൈന്യം, പൊലീസ് എന്നിവയിലെ പലരും ഇനി പോരാടാൻ തയ്യാറല്ലെന്നും കുറ്റവിമുക്തി തേടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സമാധാനപരമായി രാജ്യസ്നേഹികളുമായി ഒന്നിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ മിഡിൽ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം ഉറപ്പാക്കുന്നതുവരെ ബോംബാക്രമണങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിന് നേരെ 30-ലധികം ബോംബുകൾ വർഷിച്ചതായാണ് റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ചിത്രങ്ങളിൽ സമുച്ചയത്തിന് വൻ നാശനഷ്ടമുണ്ടായത് വ്യക്തമാണ്. ഖമേനി ഭൂഗർഭ ബങ്കറിലായിരുന്നെങ്കിലും ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ പ്രത്യാക്രമണം നടത്തി. ഇസ്രായേലിനൊപ്പം ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും മിസൈൽ ആക്രമണങ്ങൾ നടത്തിയതോടെ മേഖല വൻ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.1989ൽ റുഹുള്ള ഖൊമെയ്നിയുടെ മരണത്തിനുശേഷം അധികാരമേറ്റ അലി ഖമേനി കഴിഞ്ഞ 36 വർഷമായി ഇറാന്റെ അന്തിമ തീരുമാനാധികാരിയായിരുന്നു.

Tags:
Next Story
Share it