സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം: പ്ലാന്റ് താൽക്കാലികമായി അടച്ചു
Iran drone attack on Saudi Aramco refinery: Plant temporarily closed

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ റാസ് തനൂറ റിഫൈനറിക്ക് നേരെ ഇറാൻ നടത്തിയതായി സംശയിക്കുന്ന ഡ്രോൺ ആക്രമണം.
ദമ്മാമിന് സമീപമുള്ള ഈ എണ്ണ ശുദ്ധീകരണ കേന്ദ്രം സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. സൗദി സ്റ്റേറ്റ് ടെലിവിഷൻ ആക്രമണം സ്ഥിരീകരിച്ചു.
ആക്രമണത്തിനെത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് പ്രതിരോധ സേനകൾ വെടിവച്ച് വീഴ്ത്തി. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും ആളപായമോ ഗുരുതര നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതൽ നടപടിയായാണ് പ്ലാന്റ് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ദിവസേന അര ദശലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്.
ആക്രമണത്തിന് ശേഷം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയതായും സ്ഥിതി പൂർണ നിയന്ത്രണത്തിലാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ഇത് എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

