കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രവേശിച്ച സംഭവം ;ആചാര ലംഘനമല്ലെന്ന് ഹൈക്കോടതി

കൊച്ചി: അടൂർ കടമ്പനാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രവേശിച്ച സംഭവത്തിൽ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓർത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പ്രാർഥന നടത്തിയ സംഭവം ചോദ്യം ചെയ്ത് സനിൽ നാരായണൻ നമ്പൂതിരി എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
തന്ത്രിയുടെ അനുമതിയോടെയാണ് സഖറിയാസ് മാർ അപ്രേം എത്തിയത്. ക്ഷേത്രത്തിൽ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെയാണ്.
ഇത്തരം സന്ദർശനങ്ങൾ ആചാര ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണ്.
പുരോഹിതന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്കു പ്രവേശനം അനുവദിച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു. തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക്. അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിൽനിന്നു വ്യത്യസ്തമാണ്. അത്തരത്തിലുള്ള പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരങ്ങളോ ലംഘിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


