കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച;കർശന ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു

ശ്രീനഗർ: കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. മുൻ വർഷങ്ങളേക്കാൾ മഞ്ഞുവീഴ്ച ഇത്തവണ കൂടുതലാണ്. ശ്രീനഗർ, ഷോപ്പിയാൻ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം മഞ്ഞുമൂടി. റോഡുകൾ തടസ്സപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.കശ്മീരിലെ പ്രധാന വിനോദകേന്ദ്രമായ സോനാമാർഗിൽ ചൊവ്വാഴ്ച രാത്രി ശക്തമായ ഹിമപാതമുണ്ടായി.
മലനിരകളിൽ നിന്നും ശക്തമായ മഞ്ഞ് രാക്ഷസത്തിരമാല പോലെ പെട്ടെന്ന് വന്ന് കെട്ടിടങ്ങളെ മൂടിക്കളഞ്ഞു. നിമിഷനേരം കൊണ്ട് ആ പ്രദേശം മഞ്ഞിനടിയിലായി.മഞ്ഞുവീഴ്ച ശക്തമായതിനെത്തുടർന്ന് മിക്ക വിമാന സർവീസുകളും റദ്ദാക്കി.
ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചിട്ടു.11 ജില്ലകളിൽ ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് കശ്മീർ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനന്ത്‌നാഗ്, ബന്ദിപ്പോറ, ബാരാമുള്ള, കുൽഗാം, കുപ്‌വാര, ദോഡ, കിഷ്ത്വാർ, പൂഞ്ച്, രജൗരി, രാംബാൻ എന്നീ ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
മൂന്ന് ദിവസത്തെ യാത്രയ്ക്ക് പോയവർ തിരിച്ചുവരാനാകാതെ ഹോട്ടലിൽ തന്നെ കഴിയുകയാണ്. കാലാവസ്ഥാ മാറ്റം വ്യക്തമാക്കിക്കൊണ്ട് നിരവധി മലയാളികൾ വിഡിയോ പങ്കുവെക്കുന്നുണ്ട്.


