ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ പിഴവ് തിരുത്തി ആരോഗ്യവകുപ്പ് ; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവ് തിരുത്തി സംസ്ഥാന സർക്കാർ. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമർശം ഒഴിവാക്കി. ഈ പരാമർശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമർശനം ഉയർത്തിയിരുന്നു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം ഡോ. റീന ആവശ്യപ്പെട്ടിരുന്നു.തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്നും റീന പറഞ്ഞിരുന്നു. 'ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. എന്നായിരുന്നു റീനയുടെ പ്രതികരണം.
എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്.

