ഗോവ നൈറ്റ്ക്ലബ് ദുരന്തം: തീപിടിത്തത്തിന് മണിക്കൂറുകൾക്കകം ക്ലബ് ഉടമകൾ രാജ്യം വിട്ടു; തായ്‌ലൻഡിലേക്ക് കടന്നു
Goa Nightclub Blaze: Owners fled to Thailand within hours of the blaze

പാനാജി: 25 ജീവനുകൾ അപഹരിച്ച ഗോവയിലെ നൈറ്റ്ക്ലബ് തീപിടിത്തത്തിന് പിന്നാലെ ക്ലബ് ഉടമകൾ രാജ്യം വിട്ടതായി പൊലീസ്.
പ്രധാന പ്രതികളായ ഗൗരവ് ലുത്രയും സൗരഭ് ലുത്രയും ശനിയാഴ്ച രാത്രി അപകടം നടന്ന് മണിക്കൂറുകൾക്കകം തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ടു എന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.
ഇമിഗ്രേഷൻ രേഖകൾ പ്രകാരം ഞായർ പുലർച്ചെ 5.30-ഓടെ ഇരുവരും ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഫുക്കറ്റിലേക്ക് കടന്നു. തീപിടിത്ത സമയത്ത് ഇരുവരും ഡൽഹിയിലായിരുന്നു. പ്രതികളെ പിടികൂടാൻ ഗോവ പൊലീസ് സംഘം ഡൽഹിയിലെ വീടുകളിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഇമിഗ്രേഷൻ ബ്യൂറോയോട് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു.
പ്രതികളെ തിരിച്ചുകൊണ്ടുവരാൻ സിബിഐയുടെയും ഇന്റർപോളിന്റെയും സഹായം തേടിയിട്ടുണ്ട്. അതിനിടെ കേസിലെ മൂന്നാം പ്രതി ഭരത് കോലിയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി ഗോവയിലേക്ക് കൊണ്ടുവന്നു. ക്ലബ്ബിന് അനുമതിയും ലൈസൻസും നൽകിയതിൽ ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

