ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ വാങ്ങാനാവില്ല ;ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെ എല്ലാത്തരം'സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ കഴിയില്ല . ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്.
നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുക എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു. ഷെഡ്യൂൾ കെ, സീരിയൽ നമ്പർ 13, ഐറ്റം നമ്പർ (7) എന്ന വ്യവസ്ഥയ്ക്ക് കീഴിലായിരുന്നു ഇതുവരെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ദ്രവരൂപത്തിലുള്ള മരുന്നുകൾക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്.
ചില നിശ്ചിത ഉപാധികളോടെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ കടുത്ത നിബന്ധനകളിൽ നിന്ന് ഇളവ് ലഭിക്കുന്ന മരുന്നുകളാണ് സാധാരണയായി ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്താറുള്ളത്. പുതിയ ഭേദഗതിയോടെ ഈ ആനുകൂല്യം സിറപ്പുകൾക്ക് പൂർണ്ണമായി നഷ്ടമായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.

