ഹോര്‍മൂസ് ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവയ്പ്പ്;ചരക്ക് കപ്പല്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് യുകെഎംടിഒ

ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ വീണ്ടും വെടിവയ്പ്പ്. ഒമാൻ തീരത്തിന് നിന്ന് 15 നോട്ടിക്കൽ മൈൽ വടക്കുകിഴക്ക് പ്രദേശത്ത് വച്ചാണ് കണ്ടെയ്‌നർ കപ്പലിന് നേരെ ഐആർജിസി ഗൺബോട്ട് വെടിയുതിർത്തത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.ആക്രമണത്തിൽ കപ്പലിന് സാരമായ കേടുപാടുണ്ടായതായും യുകെഎംടിഒയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സംഭവത്തിൽ ജീവനക്കാരുൾപ്പെടെ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വെടിനിർത്തൽ പുരോഗമിക്കെ കഴിഞ്ഞ ദിവസങ്ങളും ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തതും മേഖലയിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കിടിയ്യുണ്ത്്. യുഎസിന്റെ കടൽക്കൊള്ളയാണെന്നും വെടിനിർത്തലിന്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നാവികസേന കപ്പൽ ആക്രമിച്ച് പിടിച്ചെടുത്തത് എന്നായിരുന്നു ട്രംപ് നൽകിയ വിശദീകരണം.തൗസ്‌ക എന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ്എസ് സുപ്രൂവൻസ് എന്ന യുദ്ധക്കപ്പലുപയോഗിച്ച് പിടിച്ചത്. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന്റെ കൂടുതൽ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാന്റ് പുറത്തുവിട്ടിട്ടുണ്ട്. യുഎസും ഇറാനും തങ്ങളുടെ നിലപാടുമായി മുന്നോട്ട്‌പോകുമ്പോൾ പശ്ചിമേഷ്യ സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തൽ.

