മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലെ സ്ഫോടനം ;ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍ വെല്ലുവിളി, വീണജോർജ്

തൃശൂർ: മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മൃതദേഹാവിശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്ററിൽ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരിൽ എത്തും. ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളി എന്ന് ഫോറൻസിക് വിഭാഗം അറിയിച്ചിട്ടുണ്ട്. എങ്കിലും ഡിഎൻഎ പരിശോധന വേഗത്തിൽ പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.ഒൻപത് പേരുടെ പൂർണ ശരീരങ്ങളാണ് കിട്ടിയിട്ടുള്ളത്. പതിനാലോളം മൃതദേഹാവിശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്. രണ്ടുമൂന്ന് പേരുടേതാണോ എത്ര പേരുടേതാണ് എന്നതിൽ വ്യക്തതയല്ല. രാവിലെ ഒൻപത് മണിയോടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധർ എത്തും. പ്രോട്ടോകോൾ അനുസരിച്ച് എല്ലാവരുടെയും സാമ്പിൾ എടുത്തുണ്ട്. മൃതദേഹാവിശിഷ്ടങ്ങളുടെ സാമ്പിളും എടുക്കും. സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. കാണാതായ ആളുകളുടെ ബന്ധുക്കൾ എത്തുന്ന മുറയ്ക്ക് അവരുടെ സാമ്പിളുകൾ എടുത്ത് ഒത്തുനോക്കും. പലരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയൽ ദുഷ്‌കരമാണ്. പോസ്റ്റ്‌മോർട്ടം നടത്തുന്നത് ആളുകളെ തിരിച്ചറിയുന്നത് പ്രയാസകരമാക്കാമെന്ന് ഫോറൻസിക് വിഭാഗം അറിയിച്ചിട്ടുണ്ട്. അതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ശേഷം മാത്രമായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുകയെന്നും വീണാ ജോർജ് പറഞ്ഞു.
വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും.
വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.

