ദിലീപിനെ വെറുതെ വിട്ടു; കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ ,ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപിച്ചു .ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനാൽ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചു .
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത് .നടൻ ദിലീപ് അടക്കം 10 പ്രതികളാണ് കേസിലുൾപ്പെട്ടത്.
മുഖ്യ പ്രതി പൾസർ സുനി, 8-ാം പ്രതി ദിലീപ് തുടങ്ങിയ പ്രതികളെല്ലാം രാവിലെ തന്നെ വിധി കേൾക്കാനായി കോടതി മുറിയിലെത്തിയിരുന്നു.
എട്ടുവർഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ഇപ്പോൾ പരിസമാപ്തിയായിരിക്കുന്നത് .
കേസിൽ പൾസർ സുനി, മാർട്ടിൻ ആന്റണി,ബി. മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് , ചാർലി തോമസ്, നടൻ ദിലീപ് (പി ഗോപാലകൃഷ്ണൻ), സനിൽകുമാർ (മേസ്തിരി സനിൽ) എന്നിവരാണ് പ്രതികൾ.
കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ തുടങ്ങിയത്.കേസിലെ ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു .

