പശ്ചിമേഷ്യയിലെ സംഘർഷം ;യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇയിലും ഖത്തറിലും ഈദ് പ്രാർത്ഥനകൾ പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല.
അതിനിടെ, ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി അമേരിക്ക നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായേക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് സൂചിപ്പിച്ചു. നിലവിൽ ഇറാനുമായി ചർച്ചകൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കപ്പൽ വേധ മിസൈൽ ഡിപ്പോകൾ ആക്രമിച്ചു. ഭൂഗർഭ വേധ ബോംബുകൾ പ്രയോഗിച്ചെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിൻറെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി.

