അതിജീവിതയെ അപമാനിച്ച കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ പ്രതിയായ രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുൽ ഈശ്വറിന് എതിരെ പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവതി പരാതി നൽകിയത്.
ജാമ്യത്തിൽ ഇറങ്ങിയ രാഹുൽ ഈശ്വർ സൈബറാക്രമണത്തിന് വീണ്ടും സാഹചര്യം ഒരുക്കുന്ന നിലയിൽ പ്രവർത്തിച്ചു എന്നാണ് പുതിയ പരാതി.
അതിജീവിതയെ അവഹേളിക്കരുത് എന്ന വ്യവസ്ഥയിലുൾപ്പെടെ ആയിരുന്നു കോടതി രാഹുൽ ഈശ്വറിന് ജാമ്യം നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് എത്തിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പ്രതികരണമാണ് പരാതിക്ക് ആധാരം.
യുവതിയുടെ ഭർത്താവായിരുന്ന യുവാവാണ് യഥാർഥ ഇര എന്നായിരുന്നു രാഹുൽ ഈശ്വർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നടത്തിയ പ്രതികരണം.
പോസ്റ്റിൽ പരാതിക്കാരിയെ വ്യാജ പരാതിക്കാരി എന്നുൾപ്പെടെ രാഹുൽ വിശദീകരിക്കുകയും ചെയ്തിരുന്നു. (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോയെന്നും, ഒരു മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കിൽ ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകും എന്ന ചോദ്യവും രാഹുൽ ഉയർത്തിയിരുന്നു.
താൻ മാത്രമാണ് നിങ്ങളോട് സത്യം പറയുന്നത് എന്നും രാഹുൽ ഈശ്വർ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

