രാഹുലിന്റേത് അരാജകത്വവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവം’; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജ്യദ്രോഹികളെന്നു വിളിച്ച രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് . രാഹുൽ ഗാന്ധിയുടെ ഭാഷ പാകിസ്ഥാന്റെയും ആ രാജ്യം പിന്തുണയ്ക്കുന്ന ഭീകരരുടെയും ഭാഷയ്ക്ക് സമാനമാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. രാഹുലിന്റെ പ്രസ്താവന ജനാധിപത്യത്തിന് അപമാനമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു."140 കോടി ഇന്ത്യക്കാരെയുമാണ് രാജ്യദ്രോഹികളെന്ന് രാഹുൽ ഗാന്ധി വിളിക്കുന്നത്. പാകിസ്ഥാന്റെ ഭാഷയാണ് അദ്ദേഹത്തിൽ പ്രതിഫലിക്കുന്നത്. പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരർക്ക് മാത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയുക. ഒരു രാഷ്ട്രീയ എതിരാളിയുടെ ഉദ്ദേശ്യമല്ല, മറിച്ച് ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്ന ഒരാളുടെ ഉദ്ദേശ്യമാണ് തന്റേതെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു." ബിജെപി വക്താവ് ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ അരാജകത്വവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവമാണ് ഈ പരാമർശങ്ങൾ തുറന്നുകാട്ടുന്നതെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. സത്യസന്ധതയും പരസ്പര ബഹുമാനവും നിലനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഇത്തരം അസഭ്യമായ ഭാഷ അംഗീകരിക്കാനാവില്ല. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നുള്ള നിരാശയും അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ വ്യക്തമായി കാണാം. രാഹുൽ ഗാന്ധിയുടെ പൂർവ്വികർ രാജ്യത്തിന്റെ ഭൂമിയും മനസ്സാക്ഷിയും പണയപ്പെടുത്തിയിരുന്നു. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാക്കപ്പെടുകയും, പൗരന്മാരുടെ ആത്മവിശ്വാസവും ശക്തിപ്പെടുത്തിയെന്നും നിതിൻ നബിൻ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യദ്രോഹികളെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്. മോദിയും അമിത് ഷായും ആർഎസ്എസും ദേശദ്രോഹികളാണ്. ഭരണഘടനയെ ദിനംപ്രതി ആക്രമിക്കുകയും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ഏതാനും വ്യവസായികൾക്ക് ഇവർ വിൽക്കുകയുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി ഇന്ത്യയുടെ മുഴുവൻ സമ്പത്തും നിങ്ങളുടെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദ്ദേഹം അദാനിക്കും അംബാനിക്കും കൈമാറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

