തിരുവനന്തപുരം കോർപ്പറേഷനിലെ 1000 കോടി രൂപയുടെ കേന്ദ്ര ഫണ്ടിൽ ക്രമക്കേട്: ബിജെപി കേന്ദ്രത്തിന് പരാതി നൽകി, അന്വേഷണം ആവശ്യപ്പെട്ടു
BJP alleges multi-core corruption in Thiruvananthapuram Corporation: Demands Enquiry

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് കേന്ദ്രസർക്കാർ അനുവദിച്ച 1000 കോടി രൂപയിലേറെ വരുന്ന ഫണ്ടുകളുടെ ഉപയോഗത്തിൽ വൻ തിരിമറി നടന്നുവെന്ന് ബിജെപി ആരോപിച്ചു. ഈ ക്രമക്കേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
സിപിഎം നേതൃത്വം നൽകുന്ന കോർപ്പറേഷൻ തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവഴിച്ചെന്നാണ് അവകാശപ്പെടുന്നതെങ്കിലും നഗരത്തിലെ മാലിന്യക്കൂമ്പാരം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാന ആരോപണങ്ങൾ ഇവയാണ്:
• സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാനുള്ള കരാർ സാങ്കേതിക പരിജ്ഞാനമില്ലാത്ത കുടുംബശ്രീയ്ക്ക് നൽകി; ഇതിൽ 2 കോടി രൂപയുടെ അഴിമതി.
• ഇ-റിക്ഷകൾ വാങ്ങലിലും വൻ ക്രമക്കേട്.
• മാതൃഭൂമി തൊഴിലാളി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതിയിൽ തട്ടിപ്പ്; ആർക്കൊക്കെ നൽകിയെന്ന് കണക്കേ ഇല്ല.
• തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്തു.
• സ്മാർട്ട് സിറ്റി പദ്ധതിയിലെ സോളാർ പ്രോജക്ടിന്റെ കരാർ അനർട്ട് കമ്പനിക്ക് നൽകി; അവർ ഉപകരാർ നൽകി പണം പങ്കുവച്ചു.
ഈ ഗുരുതര ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അടിയന്തരമായി അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

