നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സ്ഥലം മാറ്റി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ അടിയന്തര നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ബിന്ദുവിനെ സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്.
പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്.ഡോക്ടർ ബിന്ദുവിനെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയിൽ ഡോ. ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

