എകെ പ്രീത ഹൈക്കോടതി ജഡ്ജി ആയി നിയമിതയായി

കൊച്ചി: എകെപ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. അഡീഷണൽ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറക്കിയത്.സുപ്രീം കോടതി കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. മെഡിക്കൽ റെക്കോർഡുകൾ രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എകെ പ്രീത വാദിച്ച കേസിലാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പിങ്ക് പൊലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിർവചനം എന്നിവ സംബന്ധിച്ച സുപ്രധാന വിധികളും പ്രീത ഹാജരായ കേസുകളിലാണ് ഹൈക്കോടതി പുറപ്പടുവിച്ചത്.
ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായതും പ്രീതയാണ്.കേരള ഹൈക്കോടതിയിൽ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് പ്രീത. ഹൈക്കോടതി മുൻ ജഡ്ജി എം രാമചന്ദ്രന്റെ ജൂനിയർ ആയിരുന്നു. ഭരണഘടന, തൊഴിൽ, സർവീസ് കേസുകളിൾ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാദമിയിൽ നിന്ന് 1996ൽ നിയമത്തിൽ ബിരുദം നേടിയ പ്രീത 1997 മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.

