21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി;പ്രശ്നപരിഹാര ചർച്ചകൾ തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ചർച്ചകൾ തുടർന്ന് ഇന്ത്യ. നേരത്തെ രണ്ട് കപ്പലുകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകൾ കടത്തിവിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തിലാണ് ഇന്ത്യ പ്രശ്നപരിഹാര ചർച്ചകൾ തുടങ്ങിയത്. 21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. 611 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ കുടുങ്ങി കിടക്കുന്നത്. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടിയാണ് സർക്കാൻ ഒരുക്കുന്നത്.
ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്നലെ സർക്കാർ മരുന്നുകൾ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസിയിലെത്തിച്ച മരുന്നുകൾ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.

