20 അടി താഴ്ചയുള്ള കൊടും തണുപ്പുള്ള വെള്ളത്തിൽ മണിക്കൂറുകളോളം മുങ്ങികിടന്നു ;അനുഭവം പറഞ്ഞ് ആര്യ

'മിസ്റ്റർ എക്സ്' എന്ന തന്റെ പുതിയ ചിത്രത്തിനായി നടൻ ആര്യ നടത്തിയ അതി കഠിനമായ തയ്യാറെടുപ്പുകൾ ഇപ്പോൾ വളരെയധികം ചർച്ചയാകുകയാണ് .മനു ആനന്ദ് സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറാണ് മിസ്റ്റർ എക്സ് എന്ന ചിത്രം . 20 അടി താഴ്ചയുള്ള കൊടും തണുപ്പുള്ള വെള്ളത്തിൽ മണിക്കൂറുകളോളമാണ് ആര്യ മുങ്ങിക്കിടന്നത്. സാധാരണയായി ഇന്ത്യൻ സിനിമകളിൽ അണ്ടർവാട്ടർ രംഗങ്ങൾ ചിത്രീകരിക്കാറുള്ളത് ആറടി മാത്രം ആഴമുള്ള സ്വിമ്മിങ് പൂളുകളിലോ സബ്മെർജ്ഡ് സ്റ്റേജുകളിലോ ആണ്. എന്നാൽ 'മിസ്റ്റർ എക്സി'ൽ സമുദ്രത്തിന്റെ ആഴക്കടൽ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ആഗ്രഹിച്ചു. ഇതിനായി മുംബൈയിലെ 20 അടി ആഴമുള്ള ഡൈവിങ് പൂളാണ് തിരഞ്ഞെടുത്തത്.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത്രയും ആഴത്തിൽ ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുക എന്നത് വളരെ വലിയ വെല്ലുവിളിയാണ് . എന്നാൽ അവിടെ ആര്യയെ കാത്തിരുന്നത് അതിലും കഠിനമായ മറ്റൊരു പ്രതിസന്ധിയായിരുന്നു. പൂളിന്റെ താഴേക്ക് പോകുന്തോറും ജലത്തിലെ താപനില കുറഞ്ഞുവരും.ആര്യ ചിത്രീകരണത്തിനായി ഇറങ്ങിയപ്പോൾ പൂളിലെ താപനില 15 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ഈ കഠിനമായ തണുപ്പിൽ, അതും മേൽവസ്ത്രം പോലുമില്ലാതെ വേണമായിരുന്നു അദ്ദേഹത്തിന് അഭിനയിക്കാൻ. "തണുപ്പ് കാരണം ശരീരം വിറയ്ക്കാൻ പാടില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ശ്വാസം അടക്കിപ്പിടിച്ച് 30 മുതൽ 40 സെക്കൻഡ് വരെ നീളുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ ശരീരം പൂർണ നിയന്ത്രണത്തിലായിരിക്കണം. കാമറയ്ക്ക് മുന്നിൽ തണുപ്പിന്റെ ഒരു ലക്ഷണം പോലും കാണിക്കാതെ അഭിനയിക്കുക എന്നത് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു". - ആര്യ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമയലാഭത്തിനും ചിത്രീകരണത്തിന്റെ കൃത്യതയ്ക്കുമായി ആര്യയും കാമറ സംഘവും ഒരിക്കൽ വെള്ളത്തിനടിയിൽ പോയാൽ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ അവിടെത്തന്നെ തുടരുമായിരുന്നു. ഓരോ ടേക്കിനും ശേഷം മുകളിലേക്ക് വരുന്നത് ഒഴിവാക്കാനായിരുന്നു ഇത്.ഹൈടെക് അണ്ടർവാട്ടർ സ്പീക്കറുകളിലൂടെയും മൈക്രോഫോണുകളിലൂടെയും സംവിധായകൻ നൽകുന്ന നിർദേശങ്ങൾ വെള്ളത്തിനടിയിൽ വച്ച് തന്നെ കേട്ടാണ് ആര്യ അഭിനയിച്ചത്.

