കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി തമിഴ്നാട് പോലീസ് .
കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം.
കോയമ്പത്തൂരിൽ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വിദ്യാർത്ഥിനി പുരുഷ സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവൻ നഗറിലൂടെ കാറിൽ ഇരിക്കുകയായിരുന്നു.
ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, വടിവാൾ കൊണ്ട് ആക്രമിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു സ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
പീഡനത്തിന് ശേഷം അക്രമി സംഘം സ്ഥലംവിട്ടു.
ആക്രമണത്തിൽ പരിക്കേറ്റ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ പെൺകുട്ടി അർധനഗ്നയായി അബോധാവസ്ഥയിലായിരുന്നു.
വിദ്യാർത്ഥിനിയെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലാക്കി.
ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അക്രമികളെ പിടികൂടുന്നതിനായി ഏഴു പ്രത്യേക സംഘത്തെയും കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ നിയോഗിച്ചിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തി തെളിവെടുത്തു. ഉടൻ തന്നെ പ്രതികളെ പിടികൂടാനാകുമെന്ന് പൊലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

