വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.വിഴിഞ്ഞത്തെ ഒരു ബാറിൽ പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും കൂടി മദ്യപിച്ചു. ഇതിനിടെ ഷെറീഫ് എന്ന ഷാനുമായി ബാറിൽ വെച്ച് വാക്കുതർക്കവും അടിപിടിയുമുണ്ടായി. ഈ തർക്കം പരിഹരിക്കാനാണ് ബാറിലുണ്ടായിരുന്ന സുമൻ പ്രശ്‌നത്തിൽ ഇടപെട്ടത്. തുടർന്ന് സുമനെ പ്രതികൾ ബാറിലിട്ട് മർദ്ദിച്ചു.
മർദ്ദനത്തെത്തുടർന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയ ഓടിയസുമനെ റോഡിലിട്ടും പ്രതികൾ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അവശനിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന കാർ യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.റോഡിൽ വീണിട്ടും യുവാക്കൾ സുമനെ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തിൽ അച്ചു എസ് ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

